Thursday, April 16, 2009

ഇല

ഉച്ചവെയിലില്‍
തളര്‍ന്നും
ഉപ്പുകാറ്റില്‍
വരണ്ടും
അമ്പലച്ചുറ്റുമതിലരികെ
ഏതോ പഞ്ചാക്ഷരി
ജപിച്ചിരുന്നു
കൊഴിഞ്ഞ പേരാലില.

നിറസന്ധ്യയില്‍
ശ്രീകോവിലിറങ്ങി വന്നു ദേവന്‍

ഒരു നോട്ടം കണ്ടു തീര്‍ന്നില്ല
ആലിന്‍ മറവില്‍
ഒളിച്ചിരുന്ന കാറ്റ്
പറത്തിക്കളഞ്ഞു അതിനെ

എന്തിനായിരുന്നെന്ന്
ചോദിക്കാനായവേ
ആരോ കിലുകിലെ
ചിരിക്കുന്നു

ഇല്ല; ഒന്നുമില്ല
ഇവിടെ ആരുമുണ്ടായിരുന്നില്ല.

മിന്നലിന്
കൂട്ടുവന്ന മഴയപ്പോള്‍
അലിവോടെ കൈനീട്ടി:
പോകാം?
നമുക്ക് മുങ്ങാങ്കുഴിയിട്ട് കളിക്കാം?