Saturday, July 25, 2009

-1.

ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന അക്ഷരങ്ങള്‍
എങ്ങനെയാണ്
മറ്റൊരിക്കല്‍ മരണത്തെ അനുഭവിപ്പിക്കുന്നതെന്നത്
ഇനിയും പിടി തരാത്ത,
പണ്ടെന്നോ വന്നു പോയ
സംശയങ്ങളിലൊന്നാണ്
അത് വെറും തുടക്കമായിരുന്നു
പിന്നീടെപ്പോഴോ
വാക്കുകള്‍ക്കെല്ലാം ഒരേ അര്‍ത്ഥമായി
ചോദ്യങ്ങള്‍ക്കെല്ലാം
ഒരേ ഉത്തരവും.
ഒടുവില്‍
ഇന്നലത്തെ വാര്‍ഷിക പരീക്ഷക്കടലാസില്‍
പേജുകള്‍ നിറഞ്ഞു കവിഞ്ഞ്
ഒഴുകിപ്പരന്നത്
അതേ പെരുവെള്ളം;
കണ്ണീരെന്ന ചെറുവാക്കിന്‍ അര്‍ത്ഥത്തില്‍
ഒട്ടുമൊട്ടുമൊതുങ്ങാതെ.

അതു കണ്ടാണവന്‍ കോപിച്ചത്
ഞാന്‍ നാടുകടത്തപ്പെട്ടത്;
വിശ്വാസവഞ്ചനാക്കുറ്റം ചുമത്തി
ഒരു പേരറിയാക്കരയില്‍
തടവിലാക്കപ്പെട്ടത്.

-2.

നാടുകടത്തപ്പെടേണ്ടിയിരുന്നത്
വാസ്തവത്തില്‍ ആരെയായിരുന്നെന്ന്
സാധ്യത ഏറെയൊന്നുമില്ലാത്തൊരു
ഒരു തമാശച്ചോദ്യം ഒഴിവാക്കാം
എന്തെന്നാല്‍
എനിക്കറിയാം;
കാര്യങ്ങളെന്നും നീതിയുക്തമായി മാത്രം നടന്നിരുന്നെങ്കില്‍
കുരിശിലേറ്റപ്പെട്ട പ്രവാചകന്മാരെ
ഒരിക്കലുമിവിടെ കൂട്ടു ലഭിക്കുമായിരുന്നില്ലെന്ന്.