Tuesday, September 1, 2009

ഇതളുകളില്‍ എഴുതിയവ

--

/date unknown/

ജനല്‍‌ തഴുതിട്ട് മുറിയിരുന്നാലും
ഹൃദയത്തുടിപ്പിനൊപ്പം കേള്‍‌ക്കാം
വാതിലോളം വന്നു മടങ്ങിയോരു കാറ്റ്
പുറത്തെ മാവിന്‍‌ ചില്ലയില്‍‍
‌വെറുതെ ചുറ്റിത്തിരിയുന്നെന്നപോല്‍‌
ചില ഇലയനക്കങ്ങള്‍‌

കണ്ണ് തുറക്കാതെയും കാണാം
കാലം തെറ്റി വന്ന കുഞ്ഞു മേഘം
പെയ്‌തു നനച്ച മട്ടില്‍‌
മണ്ണില്‍ തളിര്‍‌ത്ത
പുല്‍‌നാമ്പുകളുടെ പച്ച

തൊട്ടു നോക്കാതെയും
അറിയാം
വന്നു പോയതിന്നടയാളം പോല്‍
ഇലത്തുമ്പുകളില്‍‌ തിളങ്ങി നില്‍‌ക്കുന്ന
ഹിമകണങ്ങളുടെ കുളിര്

x.y.09
..........
..........
..........


20.08.09

പേരു ചൊല്ലി വിളിക്കാന്‍‌ മറന്ന വസന്തമേ
തെല്ലിട നില്‍‌ക്കുമോ,
കണ്‍‌പീലിയില്‍‌ തുളുമ്പിയ
നീര്‍‌ത്തുള്ളിയെ ഉമ്മവെച്ച്
ഒരു കാറ്റാകട്ടെ
ഈ ഞാനും

നീയൊഴിഞ്ഞുപോം ചില്ലകളിലും
നടന്നു മറഞ്ഞ വഴികളിലും
അതേ മൂളിപ്പാട്ടായ്
വീണ്ടും
പെയ്‌തു നിറയാന്‍‌‌.

നീയെത്തിയെന്ന പോല്‍‌
ഇവിടമെങ്ങും
പിന്നെയും
പൂക്കള്‍ വിരിഞ്ഞോട്ടെ,
പിന്നെയും ഓണമാവട്ടെ!

1 comments:

വയനാടന്‍ September 6, 2009 at 9:12 PM  

വായിച്ചു നിർത്തിലും കേൾക്കാം; കൂട്ടിലടച്ചു വച്ചിരുന്ന ചിന്തകൾ കൂടു വിട്ടു ചിറകടിച്ചുയരുന്ന ഒച്ചകൾ.
:)