Sunday, September 27, 2009

മൂന്നാം നാള്‍

ഒരിക്കല്‍
ജീവപര്യന്ത വിധി കേട്ട്
തടവറയില്‍ കയറുന്നു
ഇനിയുമെത്ര നാളെന്ന്,
വിരസത
കഥയെഴുതിപ്പഠിച്ച ചുവരില്‍
ഒറ്റവരി ആവര്‍ത്തിക്കുന്നു

മറ്റൊരിക്കല്‍
തൂക്കിക്കൊല വിധിക്കപ്പെട്ട
കുറ്റവാളി.
ജീവിതമേ,
നിന്നെ പ്രേമിച്ച്
കൊതി തീര്‍ന്നില്ലിനിയുമെന്ന്
അത്താഴവറ്റില്‍
ഉപ്പുനീര്‍ തൂവുന്നു

.

മുറികളെ ചേര്‍ത്ത്
എത്ര തുരങ്കങ്ങളിട്ടു കൊടുത്തതാണ്!
അവരോ,
പാത‍യല്ല, അവയുടെ
മരണം പോല്‍ പിളര്‍ന്ന
വായ കണ്ട്
കണ്ണു ചിമ്മുന്നു

ആകാശത്തെയും
ഭൂമിയെയും പോല്‍
പരസ്പരം കണ്ടു കണ്ട്
താന്താങ്കളുടെ പായമേല്‍
ചുരുണ്ടുകിടക്കുന്നു

ഉയിര്‍ത്തെണീപ്പിന്റെ
മൂന്നാം നാള്‍
സ്വപ്‌നം കാണാനായി മാത്രം
കണ്ണുപൂട്ടാതുറങ്ങുന്നു.

Thursday, September 24, 2009

കുഴല്‍‌ക്കിണര്‍‌

മറവിയുടെ ആഴങ്ങളിലേക്ക്
എത്രയേറെ കുഴിച്ചിട്ടാണെന്നോ
ഓര്‍മ്മയുടെ ഒരു കുമ്പിള്‍‌
ജലം കണ്ടെടുത്തത്

കുടിക്കാനായി
കൈകളില്‍‍‌ കോരവേ
വെള്ളത്തിന്
ചോരയുടെ‌ ചൂര്

.
ഈ മണ്ണില്‍‌
കുഴിക്കാന്‍‌ പാടില്ലെന്ന്
ഒരു ബോര്‍‌ഡെഴുതി വെക്കണം,
മറന്നിട്ട്
വീണ്ടും
കുഴിച്ചു പോവരുതല്ലോ!

Wednesday, September 9, 2009

പൂച്ച

ദിവസങ്ങളായി
‘ലോ ഒഫ് കണ്‍‌സര്‍‌വേഷ’ന്റെ
തലയില്‍ കയറി
വാസമുറപ്പിച്ചിരിക്കുകയായിരുന്നു,

പൂച്ച

ബോറത്തം എന്ന മ്യാവൂ
എത്രയായി വീതിച്ചാലാണ്
ഇന്‍‌ഫിനിറ്റിസ്‌മലി
സ്‌മാള്‍ ആവുക എന്നോ

സ്വന്തമാകാതെയും
നഷ്‌ടമാകുന്ന സമ്പത്തുകള്‍
എത്രയാള്‍ക്ക് പകുത്തുകൊടുത്താലാണ്
ജനാധിപത്യം വരികയെന്നോ

കടലുപോലെ
കണ്ണെത്താ ദൂരം നിറഞ്ഞ അനാഥത്വം
എത്രപേര്‍ ഒരുമിച്ച് കുടിച്ചാല്‍
വറ്റിപ്പോകുമെന്നോ

എന്നിങ്ങനെ
പല പല മ്യാവൂ കള്‍
സമ ചിഹ്നത്തിന്റെ
അപ്പുറമിപ്പുറം ചേര്‍ത്തു വെച്ച്
തിയറമെഴുതി

ഒന്നും ഉണ്ടാകുന്നുമില്ല
നശിക്കുന്നുമില്ല;
ഒരിടത്തു നിന്നും
ഇനിയൊരിടത്തേക്ക്
പകര്‍ന്നുകിട്ടുക മാത്രമാണെന്ന്
ഉദാഹരണങ്ങള്‍ നിരത്തി
തെളിയിക്കാന്‍ നോക്കി

പിന്നെയൊരിക്കല്‍
പ്രാവര്‍ത്തികമാക്കാതെ,
എഴുതിയും പറഞ്ഞും
സമയം കൊല്ലാനുള്ളവയത്രേ
തിയറികള്‍ എന്ന്
വെളിപാടു കിട്ടിയ ദിവസം
എല്ലാ മ്യാവൂ’ കളെയും
ഒരുമിച്ച് ചാക്കില്‍ കെട്ടി
കണ്‍‌സര്‍‌വേഷന്റെ തലയില്‍ നിന്നു കൊണ്ട്
ഒരൊറ്റ ഏറു വെച്ചു കൊടുത്തു,
പൂച്ച.

അല്ല പിന്നെ!

Tuesday, September 1, 2009

ഇതളുകളില്‍ എഴുതിയവ

--

/date unknown/

ജനല്‍‌ തഴുതിട്ട് മുറിയിരുന്നാലും
ഹൃദയത്തുടിപ്പിനൊപ്പം കേള്‍‌ക്കാം
വാതിലോളം വന്നു മടങ്ങിയോരു കാറ്റ്
പുറത്തെ മാവിന്‍‌ ചില്ലയില്‍‍
‌വെറുതെ ചുറ്റിത്തിരിയുന്നെന്നപോല്‍‌
ചില ഇലയനക്കങ്ങള്‍‌

കണ്ണ് തുറക്കാതെയും കാണാം
കാലം തെറ്റി വന്ന കുഞ്ഞു മേഘം
പെയ്‌തു നനച്ച മട്ടില്‍‌
മണ്ണില്‍ തളിര്‍‌ത്ത
പുല്‍‌നാമ്പുകളുടെ പച്ച

തൊട്ടു നോക്കാതെയും
അറിയാം
വന്നു പോയതിന്നടയാളം പോല്‍
ഇലത്തുമ്പുകളില്‍‌ തിളങ്ങി നില്‍‌ക്കുന്ന
ഹിമകണങ്ങളുടെ കുളിര്

x.y.09
..........
..........
..........


20.08.09

പേരു ചൊല്ലി വിളിക്കാന്‍‌ മറന്ന വസന്തമേ
തെല്ലിട നില്‍‌ക്കുമോ,
കണ്‍‌പീലിയില്‍‌ തുളുമ്പിയ
നീര്‍‌ത്തുള്ളിയെ ഉമ്മവെച്ച്
ഒരു കാറ്റാകട്ടെ
ഈ ഞാനും

നീയൊഴിഞ്ഞുപോം ചില്ലകളിലും
നടന്നു മറഞ്ഞ വഴികളിലും
അതേ മൂളിപ്പാട്ടായ്
വീണ്ടും
പെയ്‌തു നിറയാന്‍‌‌.

നീയെത്തിയെന്ന പോല്‍‌
ഇവിടമെങ്ങും
പിന്നെയും
പൂക്കള്‍ വിരിഞ്ഞോട്ടെ,
പിന്നെയും ഓണമാവട്ടെ!