Saturday, May 1, 2010

നടക്കാനിറങ്ങിയതാണ്

നിമിഷങ്ങളോരോന്നും യുഗങ്ങളാകുന്ന
വാരാന്ത്യ അവധിയില്‍,
പോകാനിനിയും മടിച്ചു നില്‍ക്കുന്ന
തണുപ്പു പുതച്ച സന്ധ്യയില്‍
വെറുതെ നടക്കാനിറങ്ങിയതാണ്

കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കാതെ
ആരൊക്കെയോ നടന്നു പോയ
വഴിയരികിലെ പൊന്തകളില്‍
ഒളിച്ചു കളിക്കുന്നു പൂച്ചക്കുഞ്ഞുങ്ങള്‍
അവയുടെ കുറുങ്ങലില്‍ പക്ഷേ
എന്റെ പുതപ്പിനടിയില്‍
പണ്ട് താമസമാക്കിയിരുന്നവളുടേതു പോലെ സംഗീതമില്ല
പോട്ടെ,
പൂച്ചകള്‍ ഒരു വര്‍ഗ്ഗമാണെങ്കിലും
എല്ലാം ഒരുപോലെ കുറുങ്ങണമെന്നും സ്നേഹിക്കണമെന്നുമില്ലല്ലോ

കവലകളില്‍
പാതിമയങ്ങിയ കണ്ണുകളുള്ള ചെറുപ്പക്കാര്‍
എല്ലാവരും എന്താണിങ്ങനെ
ഒരേ അച്ചില്‍ വാര്‍ത്ത പോലെ എന്നോര്‍ത്തു
ഉച്ച മയക്കത്തില്‍ അവരുടെ സ്വപ്നങ്ങളില്‍
ഏതോ ഒരുവള്‍ വന്ന്
മയക്കു മരുന്ന്‍ കുത്തി വെച്ചു പോലും
(അവള്‍ നിന്റെ സഹായിയാവും, എനിക്കറിയാം)
ഈ മത്ത് ഇറങ്ങാന്‍ മോരു കുടിപ്പിച്ചാല്‍ പോരല്ലോ
എന്നോര്‍ത്ത് പിന്നെയും നടക്കുകയല്ലാതെ എന്തു ചെയ്യും

പാര്‍ക്കു ബെഞ്ചുകളില്‍
നിന്റെ കഥകളിലെ നായികമാര്‍
മുന്‍പൊന്നും കണ്ടിട്ടില്ലാത്തത്ര സന്തോഷത്തില്‍
അവരുടെ മുഖം തിളങ്ങുന്നു
വിജനതകളില്‍ നിന്ന്
ചില അക്ഷരങ്ങള്‍ മാത്രം മായ്ച്ചു കളയുന്ന സൂത്രം
അവര്‍ക്ക് എവിടുന്നാണോ കിട്ടിയത്!
ചോദിച്ചിട്ടു തന്നെ കാര്യമെന്നു കരുതി അങ്ങോട്ടു നടക്കാനൊരുങ്ങുമ്പോ
ചുവന്ന പരവതാനിയില്‍ പറന്നിറങ്ങിയ
മുഖം മറച്ച ഒരുവന്‍
അവരെയെല്ലാം വിളിച്ച് കൂടെക്കൊണ്ടു പോകുന്നു

അസൂയ കൊണ്ട് ഞാന്‍ കത്തിപ്പോയപ്പോള്‍
മറവിടം തന്ന മരത്തിന്റെ ചില്ലകള്‍ പറയുന്നു;
തണുപ്പാണ്
കുറച്ചു നേരം കൂടെ ഇവിടെ നില്‍ക്കൂ എന്ന്
കള്ള മരമേ
വെട്ടി തീയിലിട്ടു കളയുമേ ഞാന്‍