Sunday, March 28, 2010

വേരുകള്‍

പേരുകള്‍
വെളിപ്പെട്ടു പോയതിനാല്‍ മാത്രം
എഴുതാനാവാതെ പോയ കത്തുകളാല്‍
നിറഞ്ഞിരിക്കുന്നു,
എന്റെയലമാര;
ഒട്ടും ഇടമില്ലാത്ത വണ്ണം.

പേരുകളുപേക്ഷിച്ച്
പണ്ടേപ്പോലെ
അപരിചിതരാവാം വീണ്ടുമെന്ന്
നടന്നു തുടങ്ങുമ്പോള്‍
കാലില്‍ കുരുക്കിട്ട് വീഴ്ത്തുന്നു
വേരുകള്‍,
അവയെഴുതിയ
പേരുകള്‍.

എഴുന്നേല്‍ക്കാനായവേ,
മുറിച്ചു മാറ്റിയ മരങ്ങള്‍ക്കും
മണ്ണില്‍ അടക്കം ചെയ്ത
വേരുകള്‍ ഉണ്ടെന്ന്,
അവയില്‍ ഒരുനാളും മായാതെ
പേരുകള്‍ ഉണ്ടെന്ന്,
മണ്ണിനടിയില്‍ നിന്നും
എന്നോ ഉണ്ടായിരുന്ന
മരത്തിന്റെ തായ്‌വേര്
പേരു ചൊല്ലി വിളിക്കുന്നു.

ഇല്ല;
അങ്ങനെയാരുമില്ല
പേരുകളുടെ ചന്തയില്‍
വില്‍ക്കാന്‍ കൊണ്ടുപോയ വഴി
എവിടെയോ അത്
നഷ്ടപ്പെട്ടു പോയിരിക്കുന്നു.

Wednesday, March 17, 2010

സൂര്യാഘാതം

രണ്ടാഴ്ചയായി അത്യുഷ്ണമായിരുന്നു
(വേനല്‍ മഴയുടെ മുന്നോടിയാണെന്ന്
ഇവിടെയും).

അതിലൊരു ദിവസം,
ഒന്നാം അവതാരത്തിന്റെ കഥ
പൊള്ളുന്ന വെയിലത്ത്
ഉറക്കെ വായിച്ചു കൊണ്ടു പോയ വഴിക്കായിരുന്നു
ആദ്യത്തെ സൂര്യാഘാതം.

കഥയിലെ നായിക
ഒരു നൊടിയില്‍ തീ പോല്‍ പഴുക്കുകയും
അടുത്തതില്‍
മഞ്ഞു പോല്‍ മരവിക്കുകയും ചെയ്യുന്നവള്‍.
പകല്‍ മുഴുവന്‍ ചിരിച്ച്,
രാത്രി മുഴുവന്‍ കരയുന്നവള്‍
(മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്ന
സൌന്ദര്യ സംരക്ഷണ സൂത്രങ്ങള്‍ക്ക്
കുറയ്ക്കാനാവാത്തതെന്താണാ
കണ്‍‌തടങ്ങളിലെ കറുപ്പ്?)
വേനലായിട്ടും
നിന്റെ കൈവിരലുകള്‍
മഞ്ഞില്‍ മരിച്ചതുപോല്‍ വിളറിയിരിക്കുന്നല്ലോ
എന്ന് വായിച്ചു തീരും മുന്‍‌പ്
പൊള്ളി,
നിന്റെ ദേഷ്യം പോല്‍ ചുവന്നു തിണര്‍ത്തു,
കൈകള്‍.

രണ്ടാമത്തേത്,
ശൈത്യം പോയതറിയാതെ
കൊഴിച്ചു കളഞ്ഞ ഇലകളെ പുതുക്കാന്‍ മറന്ന മരച്ചുവട്ടില്‍
പണ്ടത്തെ കണക്ക് പുസ്തകത്തിലെ
'എ യോഗം ബി'എന്ന് വരച്ച വരകള്‍
അതിരു കടന്ന്
ശൂന്യഗണത്തിലെത്തുന്നതും നോക്കി
ദിവാസ്വപ്നം കണ്ടു കിടന്ന,
പനി ബാധിച്ച ഞായറോര്‍മ്മകളെ
വെള്ളിയാഴ്ചകളില്‍
മരുന്നു കൊടുത്തുറക്കുന്ന,
രണ്ടാമത്തെ അവതാര ജന്മത്തിലായിരുന്നു.
മരത്തിന്
ഇലകള്‍ ഉണ്ടായിരുന്നില്ലല്ലോ
പിന്നെങ്ങനെയാണ് പൊള്ളാതിരിക്കുക?
.

നിനച്ചിരിക്കാതെ,
ഇന്ന് മഴ.
ഓടിപ്പോയി മുറ്റത്ത് നിന്നു.
കൈയിലുണ്ടായിരുന്ന,
ഗ്രീന്‍ ഡേ വരികള്‍ കുറിച്ച കടലാസ്
നനഞ്ഞ് കുതിര്‍ന്ന് ചിരിച്ചു.
പോട്ടെ,
മഴയല്ലേ;
വേനല്‍ മഴയല്ലേയെന്ന്
തിരികെ കണ്ണിറുക്കി, ഞാനും.
..

സൂര്യാഘാതങ്ങളെ
വേനല്‍മഴ
സുഖപ്പെടുത്തുമോ എന്നാണ്
വാല്‍ക്കഷണം.

Tuesday, March 16, 2010

പാപി

പാപം
പലതായ് മുറിച്ച
അന്തിക്കു മേല്‍
സ്വയം മരണം വരിച്ച
പ്രിയ ജൂഡ്,
നീ ഭാഗ്യവാന്‍.
ഉണങ്ങാത്ത മുറിവുകളുമായി
നിത്യവും
നിനക്ക്
ഉയിര്‍ക്കേണ്ടതില്ലല്ലോ!

(ഞങ്ങളില്‍
ആരാണ്
പിതാവേ...)