Thursday, April 8, 2010

ആദ്യത്തെ കവിത

നല്ല കവിതകള്‍
കനം കൂടിയ ഭ്രാന്തുകളാണ്;
കണ്ണും കാതുമെത്താത്തിടങ്ങളെക്കുറിച്ച്
കൊതികളുടെ ചില രേഖാചിത്രങ്ങള്‍.
മുകളില്‍ നിന്ന് അവയുടെ അടരുകള്‍
താഴെ ഞാന്‍ നില്‍ക്കുന്നയിടത്തേക്ക്
പൊട്ടും പൊടിയുമായ് വീഴുന്നു
ത്രില്ലര്‍ പടങ്ങളുടെ ട്രയിലറുകള്‍ പോലെ,
ചിത്രം കാട്ടിത്തരാതെ കൊതിപ്പിച്ച്
അവിടെത്തന്നെ നിര്‍ത്തുന്നു
കണ്ണില്‍
പൊടിയും പുകയും പെയ്യുന്നുണ്ടെങ്കിലും ഇളക്കമില്ല.
ഒരു വട്ടം
അത് നീട്ടിത്തരുന്ന ഊഞ്ഞാല്‍ വള്ളിയിലൂടെ
ഉയരങ്ങളിലേക്ക്
കയറിപ്പോകാനായെങ്കില്‍ എന്ന ആശയിലാവണം,
ഇപ്പോഴും (എന്നത്തെയുംപോലെ)
കണ്ണുനട്ട് കാത്തു നില്‍ക്കുന്നത്.

അവിടേക്കുള്ള പടവുകള്‍ എങ്ങനെയാവും?
പരുപരുത്ത പാറപോലെയാവുമെങ്കില്‍
പിടിച്ചു കയറാന്‍ എളുപ്പമായേനെ.
ആവില്ല;
കുളിരുന്ന തണുപ്പ്‍,
ഈര്‍പ്പത്തിന്‍ നനവ് ഒക്കെയാണല്ലോ
കണ്ടപ്പോഴും തൊട്ടപ്പോഴും അറിഞ്ഞത്.
വഴുക്കല്‍
അതു തന്നെയാവണം
ഓരോ അടരിലും.

താഴെവീണുപോകുമോ എന്ന പ്രാണഭയമില്ലാതെ
ഒരിക്കല്‍
വഴുക്കലുകളെ അതിജീവിച്ച്
കയറിപ്പോകാന്‍ കഴിയുമായിരിക്കും.
മുകളില്‍ നിന്ന് നോക്കവേ
നീയുള്ളയിടം കാണാന്‍ കഴിയുമോ?
നീലമലകള്‍, വെണ്‍‌‌മേഘങ്ങള്‍,
സന്തോഷത്താല്‍ പ്രകാശിതമായ
നിന്റെ മുഖം.
അന്ന് ഞാന്‍എഴുതുമായിരിക്കും
ആദ്യത്തെ കവിത.